വേണ്ടി വന്നാൽ തന്റെ ജീവൻ പാർട്ടി നൽകുമെന്ന് മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് തന്റെ സമ്പാദ്യത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ. ഉറച്ച സിപിഎമ്മുകാരനായ താൻ 50 ശതമാനം മാത്രമാണ് ഇപ്പോൾ കമ്യൂണിസ്റ്റായിട്ടുള്ളു. ജീവതം പാർട്ടിക്ക് സമർപ്പിക്കുമ്പോൾ മാത്രമാണ് ഒരാൾ 100 ശതമാനം കമ്യൂണിസ്റ്റ്കാരനാകുന്നതെന്നും ജനാർദ്ദനൻ പറഞ്ഞു. പാർട്ടിക്ക് തന്‍റെ ജീവൻ നൽകാനുള്ള അവസരം ഉണ്ടായിട്ടില്ല. അങ്ങനെ ഒരു അവസരം വന്നാൽ തന്റെ ജീവൻ പാർട്ടി നൽകുമെന്നും ജനാർദ്ദനൻ പറഞ്ഞു. കേരളത്തിലെ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയായാണ് ബാങ്കിലെ സമ്പാദ്യം ഏറെക്കുറെ പൂർണമായും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്ന് ജനാർദ്ദനൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകേട്ട് സിഎംഡിആർഎഫിലേക്ക് പണം നൽകാൻ ജനാർദ്ദനൻ സ്വമേധയായാണ് തീരുമാനം എടുത്തത്.
വാക്സിന് കേന്ദ്രസർക്കാൻ നിശ്ചയിച്ച വില സംസ്ഥാനത്തിന് താങ്ങാനാവില്ലെന്ന് ജനാർദ്ദൻ പറഞ്ഞു. ഒരു പക്ഷെ മുഖ്യമന്ത്രിയെ കുടുക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമായിരിക്കാം ഇത്. മുഖ്യമന്ത്രിക്ക് പിന്തുണ കൊടുക്കുകയാണ് ലക്ഷ്യം. തന്റെ പ്രവൃത്തിക്ക് മക്കൾ പിന്തുണ നൽകിയെന്നും ജനാർദ്ദൻ വ്യക്തമാക്കി.
കേൾവിക്കുറവുള്ള താൻ പണം നൽകിയത് മറ്റുള്ളവർ അറിയേണ്ടെന്നാണ് കരുതിയത്. മുൻപ് മറ്റ് അസുഖങ്ങൾ വന്നപ്പോഴെല്ലാം സർക്കാർ ചെലവിലാണ് ചികിത്സിച്ചത്. ആവശ്യഘട്ടങ്ങളിൽ സർക്കാർ സഹായമുണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും ജനാർദ്ദനൻ പറഞ്ഞു.
35 വർഷത്തോളം ദിനേശ് ബീഡിക്കമ്പനിയിൽ ജോലിക്കാരനായിരുന്നു ജനാർദ്ദനൻ. 12 വർഷത്തോളമായി വീട്ടിൽ ഇരുന്നാണ് ജോലിചെയ്യുന്നത്. ആഴ്ചയിൽ ആയിരത്തോളം രൂപ വരുമാനമുണ്ട്. താൻ അധ്വാനിച്ചതും, ഭാര്യയുടെ ഗ്രാറ്റുവിറ്റിയിൽ നിന്ന് ലഭിച്ചതുമായ പണമാണ് ബാങ്കിൽ ഉണ്ടായിരുന്നത്. ബാങ്കിൽ രണ്ട്ലക്ഷത്തി എൺപതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ജനാർദ്ദനൻ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.