രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ന്യൂനപക്ഷക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. വിവാദങ്ങള്‍ക്ക് മറുപടിയെന്നോണം 'മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം' എന്ന മുഖ്യ മന്ത്രിയുടെ വാക്കുകള്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചു. രാഷ്ട്രീയ ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോള്‍തന്നെ അട്ടിപ്പേറവകാശം എന്നു പറഞ്ഞാല്‍ എന്താണെന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.
'അട്ടിപ്പേറവകാശം' എന്നാല്‍ എന്താണ്?
കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായമാണ് 'അട്ടിപ്പേർ'. ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതിനെയാണ് അട്ടിപ്പേർ എന്നു വിളിക്കുന്നത്. ജൻമി നിയമാനുസൃതമായി അവകാശം വിട്ടുകൊടുക്കുന്നത് അട്ടിപ്പേറിന്റെ പരിധിയിൽപെടുന്നു. ജൻമിയുടെ പൂർണാവകാശം ഇങ്ങനെ വിട്ടുകൊടുക്കുകയെന്നത് മുൻകാലങ്ങളിൽ അന്തസ്സില്ലാത്ത പ്രവൃത്തിയായി കരുതപ്പെട്ടിരുന്നു. അതുകൊണ്ട്, അത്തരം വിട്ടുകൊടുക്കൽ അനിവാര്യമായിത്തീരുകയാണെങ്കിൽ അത് മൂന്നു ഘട്ടമായാണ് നടത്തുക.
ഒന്ന്, ജൻമി ഭൂമി വിൽക്കുമ്പോൾ മുഴുവൻ വിലയും കടംവാങ്ങുന്നരീതിയിൽ ഒരു 'ഒറ്റി'യിൽ ഏർപ്പെടേണ്ടതുണ്ട് (സ്ഥാവരവസ്തുക്കൾ കടമായി നല്കുന്നതിന് കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു പണയ സമ്പ്രദായമാണ് 'ഒറ്റി'). അപ്പോൾ, വാങ്ങുന്നയാൾക്ക് ഭൂസ്വത്തിൻമേൽ അവകാശം ലഭിക്കുന്നു. എന്നാൽ അയാൾക്ക് വസ്തുവിലുള്ള മരങ്ങള്‍ മുറിക്കുന്നതിനോ, ആ ഭൂമിയിൽ ശവസംസ്കാരം നടത്തുന്നതിനോ അവകാശമുണ്ടായിരിക്കില്ല.
ഇതിനുശേഷം രണ്ടു പ്രമാണങ്ങൾ കൂടി ഉണ്ടാക്കും. സ്വത്തിന്റെ വിലയിൽ 20 ശതമാനം ആദ്യം നല്കുന്നു. അവസാനത്തെ പ്രമാണം നടത്തിക്കഴിയുമ്പോൾ ജൻമിക്ക് സ്വത്തിൻമേലുളള അവകാശം ഇല്ലാതാവുകയും, വാങ്ങുന്നയാളിന് സ്വത്തിൻമേൽ ഭാഗം അവകാശം ലഭിക്കുകയും ചെയ്യുന്നു. വസ്തുവിലുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനും അതിൽ ശവസംസ്കാരം നടത്തുന്നതിനും വാങ്ങുന്നയാളിന് ഈ ഘട്ടത്തിൽ അവകാശമുണ്ട്.
ഇടപാടിന്റെ അവസാനഭാഗമാണ് 'അട്ടിപ്പേർ ഉടമ്പടി'. ഈ ഉടമ്പടി പ്രാബല്യത്തിലാകുന്നതോടെ, ഭൂമിയിലുള്ള പൂർണാവകാശം വാങ്ങുന്നയാളിന് ലഭിക്കുന്നു. സ്ഥലത്തെ ആറു പ്രമാണിമാരുടെ സാന്നിധ്യത്തിലായിരിക്കണം അട്ടിപ്പേർ ഉടമ്പടിയില്‍ ഒപ്പു വയ്ക്കേണ്ടത്.
'കൊടുക്കുക', 'ദാനം ചെയ്യുക' എന്നെല്ലാം അർഥംവരുന്ന 'അട്ടുക' എന്ന ക്രിയയിൽനിന്നാണ് 'അട്ടിപ്പേർ' എന്ന പദം ഉണ്ടായത്. പേരിൽ ചേർത്തുകൊടുക്കുന്ന ദാനശാസനം (gift deed) എന്ന അര്‍ത്ഥത്തില്‍ അട്ടിപ്പേർ എന്ന പ്രയോഗം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.