കവരത്തി: ലക്ഷദ്വീപില്‍ നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുവ സംവിധായക ഐഷ സുല്‍ത്താന. തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിലെ കാവിവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഐഷ സുല്‍ത്താന ആരോപിച്ചു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും ദ്വീപിലെത്തിയതോടെ ഇല്ലാതായി. ഒരു കൊവിഡ് കേസുപോലുമില്ലാതിരുന്ന ദ്വീപില്‍ കൊവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യ ആശുപത്രി സംവിധാനങ്ങള്‍ പോലുമില്ല, ഈ സമയത്താണ് മഹാമാരിയുടെ കടന്നുവരവ്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപ് നിവാസികളുടെ പരമ്പരാഗത വിശ്വാസങ്ങളെയും ജീവിതത്തെയും തൊഴിലിനെയും തകര്‍ക്കുകയാണെന്നും ഐഷ സുല്‍ത്താന ആരോപിച്ചു.
'ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം വരുന്നു' ; ദ്വീപിനെ കാവിവല്‍ക്കരിക്കാനുളള നീക്കമെന്ന് യുവ സംവിധായക ഐഷ സുല്‍ത്താന
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയും ഇന്ത്യ ജനാതിപത്യ രാജ്യമായി മാറുകയും ചെയ്തു അല്ലേ?
എന്നിട്ടും ഞങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങൾക്ക് സ്വാതന്ത്രം കിട്ടിയിട്ടില്ല. 90 ശതമാനം മുസ്ലിങ്ങൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാര്‍ ചെയ്യുന്നത്. ലക്ഷദ്വീപിൻ്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫൂൽ പട്ടേൽ ചുമതലയേറ്റെടുത്തതോടെയാണ് ഞങ്ങളുടെ ജീവിതം താളം തെറ്റിയത്.
1: ഒരാൾക്ക് പോലും ലക്ഷദ്വീപിൽ കോവിഡ് 19 ഇല്ലായിരുന്നു, ഞങ്ങള്‍ കാത്തു സൂക്ഷിച്ച പ്രോട്ടോകോൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് അവർ ദ്വീപിൽ എത്തിയത്, അതോടെ ദ്വീപിൽ കോവിഡ് പടർന്നു പിടിച്ചു, (അതെ ടൈമിൽ ഷൂട്ടിന് പോയ ഞാനും എൻ്റെ ടീംസും വരേ സ്വമനസ്സാലെ 7 ദിവസം ദ്വീപിൽ ക്വാറന്റീന്‍ ഇരുന്നിരുന്നു)
2: അത്യാവശ്യം വേണ്ട ഹോസ്പിറ്റൽ സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിൻ്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
3: ഇന്നിപ്പോ ഞങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകർന്ന് കൊണ്ടിരിക്കുകയാണ്.
4: തീര സംരക്ഷണ നിയമത്തിൻ്റെ മറവിൽ മത്സ്യതൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചു നീക്കികഴിഞ്ഞു.
5: ടൂറിസം വകുപ്പിൽ നിന്നും 190 പേരെ പിരിച്ച് വിട്ടു
6: സർക്കാര്‍ ഓഫീസുകളിൽ ജോലി ചെയ്യുന്ന താല്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു.
7: ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ട് വന്നു.
8: അംഗണ്‍വാടികൾ പാടെ അടച്ച് പൂട്ടി
9: വിദ്യാർഥികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും ബീഫ് ഒഴിവാക്കി,( ഇനി കുട്ടികൾ ബീഫ് കഴിക്കണമെങ്കിൽ കേരളത്തിലേക്ക് വരണം )
10: ലക്ഷദ്വീപിലിപ്പോള്‍ ബീഫ് കഴിക്കാൻ പാടില്ലാ പോലും, ഗോവദവും, മാംസാഹാരവും അവിടെ നിരോധിച്ചു...
നൂറ് ശതമാനം മുസ്ലിംസ് താമസിക്കുന്ന സ്ഥലത്ത് അവരുടെ വിശ്വാസത്തെ തകർത്ത് കൊണ്ട് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്...
കേരളത്തിൽ നിന്നും വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞങ്ങളെയാണ് ഇന്ന് ഈ കേന്ദ്രം ദ്രോഹിക്കുന്നത്...
ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങ്ങള്‍ തന്നെ പറയ്? അവിടത്തെ അമ്പലങ്ങളിലെ പ്രതിഷ്ഠയായ ശിവഭഗവാനോ? അതൊ വിഷ്ണുഭഗവാനോ?
ആ മണ്ണ് ഞങ്ങള്‍ ആർക്കാണ് വിട്ടു കൊടുക്കേണ്ടത് ? നിങ്ങള്‍ തന്നെ പറയ്?
ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം...
അത് നേടിയെടുക്കാൻ ഇന്ന് ഞങ്ങൾക്ക് കേരളത്തിലെ സാധാരണക്കാരുടെ സപ്പോർട്ട് വേണം, കേന്ദ്രത്തിൻ്റെ കണ്ണുകൾ തുറപ്പിക്കേണ്ടതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം കൂടി വേണം...
ലക്ഷദ്വീപിൽ ഒരു മീഡിയാ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഞങ്ങളുടെ പ്രശ്നം ആര് ആരിൽ എത്തിക്കും? നിങ്ങളെ കൊണ്ട് സാധിക്കും... Pls
അവിടെ വന്നവർ പറഞ്ഞു പോയൊരു വാക്കുണ്ട് "ദ്വീപുക്കാർക്ക് പടച്ചോൻ്റെ മനസ്സാണെന്ന്"