ഛത്തീസ്ഗഡിൽ വാക്സനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ചിത്രം പതിക്കും. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ പറഞ്ഞു.
കേന്ദ്ര സർക്കാർ വാക്സിൻ നൽകാത്തതിനാൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. 18 ന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനസർക്കാറിന്റെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പണം ചെലവാക്കി നടപ്പാക്കുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നൽകിയ വാക്സിൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. ബിജെപി രാജ്യത്തിന്റെ ഫെഡറൽ ഘടനയെ നശിപ്പിക്കുകയാണ്. സംസ്ഥാനങ്ങളിലെ ഗവർണർമാർ ബിജെപിയുടെ രാഷ്ട്രീയ പ്രതിനിധികളായാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് പശ്ചിമ ബംഗാളിൽ കണ്ടതെന്നും ആരോഗ്യമന്ത്രി സിംഗ് ദിയോ അഭിപ്രായപ്പെട്ടു.