കോൺഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിൽ ബിജെപി വക്താവ് സംപിത് പാത്രക്ക് ഛത്തീസ്ഗഡ് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് റായ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എഐസിസി ഗവേണ വിഭാഗത്തിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ചെന്ന പരാതിയിലാണ് സംപീത് പാത്ര, മുൻ മുഖ്യമന്ത്രി രമൺ സിംഗ് എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എൻഎസ് യുഐ സംസ്ഥാന പ്രസിഡന്റ് ആകാശ് ശർമായാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്. നേരിട്ടോ ഓൺലൈൻ വഴിയോ സംപീതിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജവാർത്ത സൃഷ്ടിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചെന്നാണ് എൻഎസ് യുഐ പരാതിയിൽ പറയുന്നത്. കൊവിഡ് പ്രതിരോധത്തിലെ പരാജയം മറച്ചുവെക്കാനായി, വ്യാജമായി നിർമിച്ച രേഖകളുമായി കോൺഗ്രസിനെതിരെ പ്രചാരണം നടത്തിയെന്ന് ആകാശ് ശർമ പറഞ്ഞു. വ്യാജരേഖ ചമക്കൽ, സമാധാനം തകർക്കൽ, കിംവതന്തി പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേ സമയം കോൺഗ്രസിന്റെ നീക്കം മുഖം രക്ഷിക്കാനാണെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ബ്രിജ്മോഹൻ അഗർവാൾ പറഞ്ഞു. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപകീർത്തിപ്പെടുത്താനാണ് ടൂൾകിറ്റിലൂടെ കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.