ഡല്‍ഹി: ആശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ ആരോഗ്യവിവരം ബന്ധുക്കളെ ദിവസവും അറിയിക്കണമെന്ന ഹർജിയിൽ കേന്ദസർക്കാറിനും ഡൽഹി സർക്കാറിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി. എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. നിലവിൽ ഡിസ്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് രോഗിയുടെ വിവരങ്ങൾ ബന്ധുക്കൾ അറിയുന്നത്. രോഗികളുടെ ചികിത്സാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആവാസ് ട്രസ്റ്റിന്റെ ഭാരവാഹിയായ അഭയ് ജെയിനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗിയുടെ അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങൾക്കോ പരിചാരകർക്കോ ദിവസേന വിവരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. രോഗവിവരം ബന്ധുക്കളെ അറിയിക്കാതെ ചികിത്സ തുടരുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ഗുരുതരമായ ലംഘനമാണെന്ന് ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ റിഷാബ് ജെയിൻ വ്യക്തമാക്കി. രോഗിയുടെ വിവരങ്ങൾ അറിയാൻ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്നത് വ്യാപകമാണ്. രോഗിയുട വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള കൃത്യമായ നയം രൂപീകരിക്കുന്നത് രോഗ വ്യാപനം കുറക്കാൻ സഹായിക്കുമെന്നും ട്രസ്റ്റ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രോഗികളുടെ വിവരങ്ങൾ ലഭിക്കാത്തത് നിരവധിയായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഹർജിയിലുണ്ട്. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചതിൽ വസ്തുതയുണ്ടെന്ന് വിലയിരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് കൃത്യമായ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി ആവശ്യപ്പെട്ടത്.