തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മറ്റന്നാള്‍ മുതല്‍ കാലവര്‍ഷം ആരംഭിക്കും. സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നും, മണ്‍സൂണ്‍ കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. ഞായറാഴ്ചയും തിങ്കളാഴ്ചയും സമാന കാലാവസ്ഥയായിരിക്കുമെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.
കാലവർഷം എത്താനിരിക്കെ അണക്കെട്ടുകളിൽ മുന്നോരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുൻകരുതലിൻ്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂഴിയാർ അണക്കെട്ടിൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടിയ ജലനിരപ്പ് അണക്കെട്ടുകളിൽ രേഖപ്പെടുത്തിയെങ്കിലും പവർ ഹൗസുകളിൽ പൂർണ തോതിലാണ് വൈദ്യുത ഉത്പാദനം. കൃത്യമായ ഇടവേളകളിൽ ഡാം സേഫ്റ്റി അതോറിറ്റി കേന്ദ്ര ജല കമ്മീഷന് റിപ്പോർട്ട് നൽകുന്നുണ്ട്. 2018ന് സമാന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയും ഇറിഗേഷൻ വകുപ്പും.