വഞ്ചന കേസിൽ മഹാത്മാഗാന്ധിയുടെ ചെറുമകളായ ആശിഷ് ലത റാംഗോബിന് ദക്ഷിണാഫ്രിക്കൻ കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. 6 മില്യൺ റാൻഡ് ( ഏകദേശം 3.3 കോടി രൂപ) വ്യവസായിയായ എസ് ആർ മഹാരാജിനെ വഞ്ചിച്ച കേസിലാണ് ഡർബനിലെ പ്രത്യേക വാണിജ്യ കുറ്റകൃത്യ കോടതി ശിക്ഷ വിധിച്ചത്.
കേസിൽ 56 കാരിയായ ആശിഷ് ലത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഇറക്കുമതി ചെയ്യാത്ത ചരക്കിന് ഇറക്കുമതി, കസ്റ്റംസ് തീരുവയുടെ വ്യാജരേഖ ചമച്ച് എസ്.ആർ മഹാരാജിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. 2015ലാണ് കേസിൽ ഡർബൻ കോടതിയിൽ വിചാരണ ആരംഭിച്ചത്.കേസിൽ പ്രതിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ ചരക്ക് എത്തിയെന്ന് കാണിക്കാനായി ആശിഷ് ലത ഹാജരാക്കിയ രസീതുകളും രേഖകളും വ്യാജമാണെന്ന് പ്രോസിക്യൂട്ടർ വിചാരണ വേളയിൽ കോടതിയെ അറിയിച്ചിരുന്നു. പാദരക്ഷകൾ, വസ്ത്രങ്ങൾ, ലിനൻ, ഷൂ എന്നിവയുടെ വിൽപനയും കയറ്റുമതിയും നടത്തുന്ന ന്യൂ ആഫ്രിക്ക അലയൻസ് എന്ന കമ്പനിയുടെ ഉടമയാണ് മഹാരാജ്. മനുഷ്യാവകാശ പ്രവർത്തക ഇള ഗാന്ധിയുടെയും പരേതനായ മേവ രാം ഗോബിന്ദിന്‍റെയും മകളാണ് ആശിഷ് ലത റാംഗോബിൻ.