ഡല്‍ഹി: ഇന്ത്യയിലെ കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ എത്തുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. നൂറുകോടിയോളം പേർക്ക് വാക്സിൻ നൽകുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയ പരിധി കൂട്ടിയത് കൂടുതൽ ആളുകൾക്ക് കുത്തിവെപ്പ് നൽകാൻ ഉപകരിക്കുമെന്നും ഗുലേറിയ പറഞ്ഞു.
വൈറസിന്റെ പരിവർത്തനത്തെക്കുറിച്ച് പഠിക്കാൻ കൂടുൽ ശ്രമങ്ങൾ ഉണ്ടാകണം. രണ്ടാം ലോക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നും നിന്നും നമ്മൾ ഒന്നും പഠിച്ചില്ലെന്നാണ് തോന്നുന്നത്. പൊതുഇടങ്ങളിൽ ജനക്കൂട്ടം വർദ്ധിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ദേശീയ തലത്തിൽ ഉയരാൻ സമയം എടുക്കും. മൂന്നാമത്തെ തരംഗം അനിവാര്യമാണ്. അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ ഇത് രാജ്യത്തെ ബാധിച്ചേക്കാം. കൊവിഡിനെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗത്തിന്റെ പ്രത്യാഘാതമെന്നും ഗുലേറിയ പറഞ്ഞു.
വാക്സിനേഷനാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ നിലയിൽ പുതിയ തരംഗത്തിന് മൂന്ന് മാസം വരെ സമയം എടുക്കും. സാഹചര്യം പ്രതികൂലമായാല്‍ ഈ സമയ ദൈർഘ്യം കുറയും. രണ്ടാം തരംഗത്തിനിടെയാണ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്. കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാൻ ഇത് കാരണമായി. രണ്ട് തരംഗങ്ങൾ തമ്മിലുള്ള അന്തരം കുറയുന്നത് ആശങ്കാജനകമാണ്. ആദ്യ തരംഗത്തിൽ വൈറസ് അതിവേഗം വ്യാപിച്ചിരുന്നില്ല. രണ്ടാമത്തെ തരംഗത്തിൽ ഈ അവസ്ഥക്ക് മാറ്റം ഉണ്ടായി. വൈറസ് വ്യാപനം രണ്ടാം തരംഗത്തിൽ തീവ്രമായി. ഇപ്പോൾ പടരുന്ന ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയാണെന്നും എയിംസ് മേധാവി പറഞ്ഞു.