തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികത്സയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ പിടിപെടുകയും ആരോഗ്യ സ്തിഥി വഷളാവുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാഅത്ത് പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, ഏതോ ജന്മ കല്പനയിൽ, ശരറാന്തൽ തിരിതാഴും, പൂ മാനമേ, തുടങ്ങി മലയാളികളുടെ മനസിൽ എന്നും തങ്ങിനിൽക്കുന്ന നിരവധി ഗാനങ്ങളുടെ സൃഷ്ടാവാണ് പൂവച്ചൽ ഖാദര്‍. പ്രശസ്ത സംവിധായകരായ കെ. ജി. ജോര്‍ജ്, പി. എന്‍. മേനോന്‍, ഐ. വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരോടൊപ്പവും ഖാദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടേയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാളത്തിലെ മികച്ച ചിത്രങ്ങൾക്കുവേണ്ടി ശ്രദ്ധേയമായ ഗാനങ്ങൾ രചിച്ചു.