ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ധരിച്ച ടീ ഷർട്ട് ലേലം ചെയ്യുന്നു. അർബുദ രോഗം ബാധിച്ച ഹോളി ബീറ്റി എന്ന എട്ട് വയസുകാരിയുടെ ചികിത്സക്കായി പണം കണ്ടെത്തുന്നതിനായാണ് ഷർട്ട് ലേലം ചെയ്യുന്നത്. ന്യൂറോബ്ലാസ്റ്റോമ എന്ന അപൂർവ വിഭാഗത്തൽപ്പെട്ട അർബുദമാണ് ഹോളിയെ ബാധിച്ചിരിക്കുന്നത്. 3 വർഷം മുമ്പാണ് രോഗബാധ കണ്ടെത്തിയത്. സൗത്തിയുടെ ടീഷർട്ടിൽ ലോക കിരീടം നേടിയ കീവീസ് ടീം അംഗങ്ങൾ ഒപ്പു വെച്ചിട്ടുണ്ട്. ചികിത്സക്കായി പണം സമാഹരിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളിൽ നിന്നാണ് ഹോളിയെ കുറിച്ച് സൗത്തി ആദ്യം അറിയുന്നത്.
അർബുദത്തിനെതിരായ ഹോളിയുടെയും കുടുംബത്തിന്റെയും പോരാട്ടത്തിൽ തന്റെ പിന്തുണ സഹായകരമാവുമെന്നാണ് കരുതുന്നതെന്ന് സൗത്തി പറഞ്ഞു. ഒരു രക്ഷകർത്താവ് എന്ന നിലയിലും ആ പോരാട്ടത്തെ താൻ പിന്തുണക്കുകയാണെന്നും സൗത്തി പറഞ്ഞു.വലുതോ ചെറുതോ ആയ ഏതൊരു ലേലവും വളരെയധികം വിലമതിക്കപ്പെടുന്നും സൗത്തി കൂട്ടിച്ചേർത്തു.
ടീഷർട്ടിന് ഇതുവരെ 199 ലേലവിളികളാണ് വന്നത്. 43,100 ഡോളറാണ് ഇതുവരെ കിട്ടിയ ഏറ്റവും ഉയർന്ന ലേല തുക. അടുത്ത മാസം 8 എട്ടുവരെയാണ് ലേലം. ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചരിത്ര ജയം നേടി നാട്ടിൽ തിരിച്ചെത്തിയ സൗത്തി ഇൻസുലേഷൻ ക്വാറന്റൈനിലാണ്.