കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തി കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടി. പി. വധക്കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചു. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്.
കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ച ടി.പി. കേസ് പ്രതികള്‍ക്ക് ലാഭത്തിലെ ഒരു വിഹിതം നല്‍കി. അവര്‍ നിര്‍ദേശിച്ചിരുന്ന ആളുകള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. കരിപ്പൂര്‍ സംഭവത്തിന് ശേഷം പാനൂരിലെ ചൊക്ലിയില്‍ ഒളിവില്‍ കഴിയാനുള്ള സഹായങ്ങളും ഇവര്‍ ചെയ്തു തന്നിരുന്നെന്നും അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. കേസിൽ നേരത്തെ ചോദ്യം ചെയ്ത സജേഷിനെ കസ്റ്റഡിയിലെടുക്കാൻ തക്ക തെളിവില്ലെന്നാണ് വിവരം. അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ടിപി കേസ് പ്രതികളെ കൂടി ചോദ്യം ചെയ്തേക്കും.