തൃശ്ശൂര്‍: ഡ്യൂട്ടിയിലുള്ള പൊലീസുകാർ തന്നെ സല്യൂട്ട് ചെയ്യണമെന്ന തൃശൂർ മേയർ എം. കെ. വർഗീസിന്റെ ആവശ്യത്തിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. മേയറുടെ പ്രസ്താവന അനാവശ്യ വിവാദമുണ്ടാക്കിയെന്ന് സിപിഎം തൃശൂർ ജില്ലാ നേതൃത്വം വിലയിരുത്തി. പാർട്ടിയുമായി ചർച്ച ചെയ്യാതെയാണ് സല്യൂട്ട് ആവശ്യപ്പെട്ട് ഡിജിപിക്ക് മേയർ കത്തെഴുതിയത്. ഇക്കാര്യത്തിലും പാർട്ടിക്ക് നീരസമുണ്ട്. മേയറെ വിളിച്ചുവരുത്തി പാർട്ടിയുടെ അതൃപ്തി അറിയിക്കും.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന ജില്ലാ കമ്മിറ്റിയും ഇക്കാര്യം ചർച്ച ചെയ്യും. മേയറുടെ നടപടി സംബന്ധിച്ച് തൃശൂർ കോർപ്പറേഷന്റെ ചുമതലയുള്ള നേതാക്കന്മാരോട് പാർട്ടി അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതൽ വിവാദമുണ്ടാക്കരുതെന്ന് മേയറെ താക്കീത് ചെയ്യാനാണ് തീരുമാനം.
55 അംഗ തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 24 വീതവും ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. കോൺഗ്രസ് വിമതനായി ജയിച്ച വർഗീസിനെ മേയറാക്കിയാണ് ഭരണം എൽഡിഎഫ് പിടിച്ചത്. അതുകൊണ്ടുതന്നെ മേയറെ പിണക്കാതെ വിഷയം കൈകാര്യം ചെയ്യാനാണ് സിപിഎം നേതൃത്വം ശ്രമിക്കുക.
പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി മേയർ രണ്ട് ദിവസം മുമ്പാണ് രംഗത്തെത്തിയത്. ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ തനിക്ക് പൊലീസ് സല്യൂട്ട് അടിക്കുന്നില്ലെന്നാണ് പരാതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. മേയറെ കാണുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ്. എം.കെ.വര്‍ഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാല്‍ മേയര്‍ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപിയേയും, സ്ഥലം എം.എല്‍.എ.യേയും കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഉചിതമായ തീരുമാനം ഉണ്ടായിട്ടില്ലായെന്നും മേയര്‍ ആരോപിച്ചു.