കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കാനുള്ള നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ഹർജിക്കാരന് കോടതി വൻ തുക പിഴ ചുമത്തുകയും ചെയ്തു. അരലക്ഷം രൂപയാണ് പിഴയിട്ടത്. ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ്-19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴയിട്ടത്. ഇത്തരം ഹര്‍ജികളുമായി വരുന്നവര്‍ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. പൗരധർമ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാക്കുന്നില്ല എന്നത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു. ദിവസം 3 മുതൽ 4 ലക്ഷം വരെ ഇടപാടുകാർ മദ്യം വാങ്ങാൻ ബിവറേജ് ഔട്ട് ലെറ്റിൽ എത്തുന്നുണ്ടെന്നു പറഞ്ഞ ഹര്‍ജിക്കാരന്‍, ആൾക്കൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് മദ്യം വീട്ടില്‍ എത്തിക്കാന്‍ നടപടിയുണ്ടാകണം എന്ന് വാദിച്ചത്.