കോഴിക്കോട്: മകനെതിരായ വധഭീഷണിയില്‍ പതറില്ലെന്ന് കെ. കെ. രമ എംഎല്‍എ. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാമെന്ന് സിപിഎം കരുതണ്ട. ഇതുകൊണ്ടൊന്നും പേടിക്കുകയോ തളരുകയോ ചെയ്യുന്നവരല്ല ഞങ്ങള്‍. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ പാര്‍ട്ടിയുടെ തെറ്റായ പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും ഞങ്ങള്‍ തുറന്നുകാണിക്കും. ഈ കത്തുകൊണ്ടൊന്നും ഞങ്ങളെ ഭീഷണിപ്പെടുത്തി ഇരുത്താമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വ്യാമോഹവും വേണ്ടെ എന്ന് കെ. കെ. രമ പറഞ്ഞു.
എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ആര്‍എംപി നേതാവ് എന്‍. വേണുവിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ എ. എന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുതെന്നാണ് കത്തിലെ പ്രധാന പരമാര്‍ശം. റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത്. ടി. പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെ. കെ. രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് എൻ. വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജയരാജേട്ടേനും ഷംസീറും അറിഞ്ഞ് തന്നെയാണ് തങ്ങൾ ചന്ദ്രശേഖരന്റെ കൊട്ടേഷൻ ഏറ്റെടുത്തതെന്നും കത്തിൽ പറയുന്നതായി വേണുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ടെന്നും അത് കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരിലുള്ള ശ്രീജേഷും സംഘവുമാണ് ചെയ്തതതെന്നും കത്തിൽ പറയുന്നു.