തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്‌റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഇന്ത്യന്‍ പൗരന്റെ മൗലികാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പെഗാഗസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടന്നിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. നേരത്തേ, ഹിമക്കട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാകൂന്ന രീതിയിലാണ് രാജ്യത്തിന്റെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളേക്കാള്‍ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദി വയര്‍' ആണ് ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി, രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ തുടങ്ങിയവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.
പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. 2019-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി 2018-19 വര്‍ഷത്തിലാണ് പട്ടികയിലുളള മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നാണ് വയറിന്‍റെ വെളിപ്പെടുത്തല്‍.