മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി. 100 പേരെ കാണാതായതായും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ സാംഗ്ലി ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ സന്ദര്‍ശനം നടത്തി. റെസ്ക്യൂ ബോട്ട് ഉപയോഗിച്ചാണ് പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതബാധിതരുടെ അരികിലെത്തിയത്. പവാർ പ്രളയബാധിതരുമായി സംസാരിക്കുകയും അവർക്ക് പുനരധിവാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
മണ്ണിടിച്ചിലിനോടനുബന്ധിച്ച് താലിയേ ഗ്രാമത്തിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനം അവസാനിച്ചതായി ജില്ലാ കളക്ടര്‍ നിധി ചൗധരി അറിയിച്ചു. റായ്ഗഡിലെ താലിയേ ഗ്രാമത്തിലെ നടന്ന മണ്ണിടിച്ചിലിൽ നിന്ന് 53 മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കുകളോടെ 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കളക്ടര്‍ അറിയിച്ചു.
അതോടൊപ്പം, ദുരിതാശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. പ്രകൃതിദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് എൻഡിആർഎഫിന്‍റെ മാതൃകയിൽ പ്രത്യേക സേനയെ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കും. ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ സഹായം ഉടൻ അനുവദിക്കും. സഹായം നൽകുന്നതില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകരുതെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും ഇന്ന് മുതൽ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹിമാചൽ പ്രദേശിലും ഉത്തർപ്രദേശിലും ജൂലൈ 26 മുതൽ 29 വരെയും ഉത്തരാഖണ്ഡിലും ജമ്മു കശ്മീർ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, പഞ്ചാബ്, ഹരിയാന ജൂലൈ 27 മുതൽ 29 വരെയുമാണ് മഴശക്തിപ്പെടാന്‍ സാധ്യത.