ലഖ്‌നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എസ്.ബി.എസ്.പി നേതാവും, യോഗി മന്ത്രി സഭയിലെ മുന്‍ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍. സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്തെ ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് പരാജയമാണുണ്ടാവുക. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോല്‍വിയായിരിക്കും നേരിടേണ്ടി വരികയെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.
ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ അസംതൃപ്തരാണ്. ഇനി വേണ്ടത് സമാജ്‌വാദി പാർട്ടി മുന്നോട്ട് വരികയും ചെറിയ പാർട്ടികളും അതോടൊപ്പം പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിയുമെന്നും ഓം പ്രകാശ് രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു. സമാജ് വാദി പാര്‍ട്ടി എസ്.ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാല്‍ മൗവ്, ബല്ലിയ, ഗാസിപൂർ, അസംഗര്‍, ജാൻപൂർ, അംബേദ്കർ നഗർ, തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. വാരാണസിയിലെ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് ഒരു മത്സരത്തിന് സാധ്യതയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ 403 സീറ്റുകളാണുള്ളത്. ഇതില്‍ 150 സീറ്റുകള്‍ കിഴക്കൻ യുപിയിലാണുള്ളത്. ബിജെപിയെ വെല്ലുവിളിക്കാൻ കഴിയുക സമാജ് വാദി പാര്‍ട്ടിക്കാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക