രാജ്യത്തെ ട്രെയിന്‍ ഗതാഗതം ഈ മാസം 25 വരെ നിര്‍ത്തിവയ്ക്കാന്‍ സാധ്യത. 72 മണിക്കൂർ സമയത്തേക്ക് ട്രെയിൻ ഗതാഗതം നിർത്തിവെക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണു ഇത് സംബന്ധിച്ചു ധാരണയിലെത്തിയത്. ഞായറാഴ്‌ച രാത്രി 12 മണിക്ക് ശേഷം ട്രെയിന്‍ സര്‍വീസുകളൊന്നും ആരംഭിക്കില്ല. നിലവിൽ 400 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.
റെയിൽവേ മന്ത്രി അനുമതി നൽകുന്ന മുറയ്ക്കു ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണു സൂചന. കൊറോണ അതിനകം നിയന്ത്രണ വിധേയമാകുമെന്ന സൂചന ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം നീട്ടാനും സാധ്യതയുണ്ട്. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുളള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ-ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ നാല് പേർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തിയിലെ എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചതാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്.