കൊച്ചി: സീറോ മലബാര്‍ സമിതി ഭൂമി ഇടപാട് കേസില്‍ എറണാകുളം അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം വിചാരണ നേരിടണമെന്ന് ഹൈക്കോടതി. എറണകുളം സെക്ഷന്‍ കോടതിയുടെ ഉത്തരവിനെതിരെയാണ് ആലഞ്ചേരിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ് കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹർജികളും തള്ളി.
എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണം. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. അതോടൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരിക്കും സഭാ നേതൃത്വം ചെയ്യുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസാണിത്. ഈ ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയെന്നുമാണ് കേസ്. ഭൂമി ഇടപാടിൽ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കർദ്ദിനാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ എറണാകുളം അതിരൂപതക്കെതിരെ ആദായ നികുതി വകുപ്പും രംഗത്തെത്തിയിരുന്നു. എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.