കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി. കേന്ദ്ര നിര്‍ദേശപ്രകാരം ഏഴു ജില്ലകള്‍ അടച്ചിടുമെന്ന് കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ ചാനലുകളും മുസിരിസ് പോസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനം സംസ്ഥാനം കൈക്കൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
'കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും'- എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം എന്നീ ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടുമെന്നായിരുന്നു വാര്‍ത്ത. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. പക്ഷെ, സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല.
രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അവശ്യ സര്‍വ്വീസുകളിൽ എന്തെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിൽ വിശദമായ പട്ടിക തന്നെ പുറത്തിറക്കും. അവശ്യ സന്ദര്‍ഭങ്ങളിൽ സമയോചിതമായി ഇടപെടാനുള്ള അധികാരം ജില്ലാ കലക്‌ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നൽകിയിട്ടുണ്ട്.