ഡല്‍ഹി: ഡൽഹി പുരാന നംഗലിൽ ഒൻപത് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടക്കേസില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. അതേസമയം ശ്മശാനത്തിലെ പൂജാരി രാധേശ്യാമും ജീവനക്കാരനും കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ 4 പ്രതികളാണുള്ളത്. ഇതില്‍ രണ്ട് പേരാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മറ്റ് രണ്ട് പേരായ സലിം അഹ്മദ്, ലക്ഷ്മി നാരായൺ എന്നിവര്‍ പെൺകുട്ടിയെ ദഹിപ്പിക്കാന്‍ പ്രതികളെ സഹായിച്ചു.
കുട്ടിയെ ദഹിപ്പിച്ചതുകൊണ്ട് പെണ്‍കുട്ടി മരണത്തിന് മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധന സാധ്യമല്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അതോടൊപ്പം കുട്ടിയെ കൊലപ്പെടുത്തുന്നതോ, പീഡിപ്പിക്കുന്നതുകണ്ട ഒരു ദൃക്‌സാക്ഷിയെയോ കണ്ടത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. മറ്റ് തെളിവുകളില്ലാത്തതിനാല്‍ പ്രതികളുടെ മൊഴികൾ നിയമപ്രകാരം സ്വീകാര്യമായിരിക്കില്ല. അതേസമയം, മരിച്ച കുട്ടിയുടെ അമ്മയ്ക്ക് പ്രത്യേക ജഡ്ജി അശുതോഷ് കുമാർ 2.5 ലക്ഷം രൂപ ഇടക്കാല ആശ്വാസം നൽകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിനുസമീപമുളള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെളളമെടുക്കാന്‍ പോയ കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടത്തിനയച്ചാല്‍ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും ശ്മശാനത്തിലെ പുരോഹിതന്‍ പറഞ്ഞു. ബലമായാണ് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയും പൂജാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.