കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെയാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്ന വിവരം പുറത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച് നോര്‍ക്കയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. അടിയന്തര ഇടപെടലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം,അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി ജീവനക്കാരെ ഇന്ത്യയിലെത്തിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെയുമാണ് ഇന്ത്യയില്‍ എത്തിച്ചത്. കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ ഇങ്ങോട്ട് കൊണ്ടു വന്നതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ വ്യക്തമാക്കി. രാജ്യം പൂര്‍ണമായും പിടിച്ചടക്കിയതോടെയാണ് യുദ്ധം അവസാനിച്ചതായുളള താലിബാന്റെ പ്രഖ്യാപനം. അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കി മാറ്റുകയും ചെയ്തു. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു.
അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. 'ഞങ്ങള്‍ ആഗ്രഹിച്ചതിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഞങ്ങളുടെ രാജ്യത്തിന്‍റെയും ജനങ്ങളുടെയും സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഇനിമുതല്‍ ആരെയും ഉപദ്രവിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനായി വരുന്ന ജനങ്ങളുടെ വലിയ തിരക്കാണ് കാബൂള്‍ വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.