സുനന്ദാ പുഷ്ക്കര്‍ കേസില്‍ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിനെയും, സംഘപരിവാറിനെയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേന്ദ്രത്തില്‍ തരൂരിനെ സംഘപരിവാർ വേട്ടയാടിയപ്പോൾ ചൂട്ട് പിടിച്ചത് കേരളത്തിലെ സി.പി.എമ്മും അവരുടെ മാധ്യമങ്ങളുമാണ്. എന്നാല്‍ ശശിയിൽ നിന്ന് ശശി തരൂരിലേക്കുള്ള ദൂരമേറെയാണെന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഏഴ് വർഷത്തെ പീഡനങ്ങൾക്ക് ശേഷം നീതി പീഠം ശശി തരൂരിനെ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിന്നൊഴിവാക്കിയിരിക്കുന്നു.ഘനപ്പെട്ട പുസ്തകങ്ങളും നയതന്ത്ര രംഗത്തെ മികവിനാലും ലോക ശ്രദ്ധ നേടിയ പ്രതിഭയായ തരൂർ കോൺഗ്രസുകാരനായതിന്റെ പേരിൽ സംഘ് പരിവാർ വേട്ടയാടിയപ്പോൾ ചൂട്ട് പിടിച്ചത് കേരളത്തിലെ സി.പി.എമ്മും അവരുടെ മാധ്യമങ്ങളുമാണ്.
അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.
കൊലപാതകവും പീഡനവും പാർട്ടി കോടതി അന്വേഷിച്ച് തീർപ്പ് വിധിച്ചത് പോലെയല്ല ഇന്ത്യൻ ഭരണഘടന പ്രമാണമായി സ്വീകരിച്ച ഇന്ത്യയിലെ നീതി പീഠമാണ് തരൂരിനെ കുറ്റവിമുക്തനാക്കിയത്, അല്ലാതെ പാലക്കാട്ടെ തീവ്രത അന്വേഷണ കമ്മീഷനല്ല എന്നോർമ വേണം സംഘാക്കളെ...ശശിയിൽ നിന്ന് ശശി തരൂരിലേക്കുള്ള ദൂരമേറെയാണ്
സുനന്ദാ പുഷ്ക്കര്‍ കേസില്‍ ശശി തരൂര്‍ എം.പിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നും ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയും ചെയ്തു.