മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കി. അമേരിക്കയിൽ നിന്നെത്തിയ നാൽപ്പത്തിയൊമ്പതുകാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടുജോലിക്കാരിയായ അറുപത്തിയൊൻപതുകാരിയിലും നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചത്. മുംബൈ സെന്‍ട്രലിലെ ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്. ചേരി പ്രദേശമായതിനാൽ തന്നെ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലം കൂടിയാണിത്. ഇത് ആരോഗ്യ പ്രവർത്തകരിലും ആശങ്ക ഉയർത്തുന്നു. അതേസമയം ചേരി നിവാസികള്‍ പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
അതിനിടെ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലി കൂടാതെ രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണ്‍ തുടരുകയാണ്. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. പാര്‍ലമെന്റ് സമ്മേളനം ഇന്ന് വെട്ടിച്ചുരുക്കിയേക്കും. പല സംസ്ഥാനങ്ങളുടെ ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണിത്. ധനബില്ല് ഇന്ന് ലോക്‌സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ല് പാസാക്കിയ ശേഷം ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയും.