ലണ്ടന്‍: വേണ്ടിവന്നാല്‍ താലിബാനുമായി സഹകരിക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. ”അഫ്ഗാനിസ്താന്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നു കണ്ടാല്‍ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കുകയാണ്”- ജോണ്‍സണ്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായും ശാന്തമാകുന്നതിന്റെ ലക്ഷണം കാണുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വേനല്‍ക്കാല അവധിയിലായിരുന്ന എംപിമാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടിഷ് പൗരന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുള്‍പെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികള്‍ക്ക് രാജ്യത്ത് പുനരധിവാസം നല്‍കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നു. സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്. ഇതുവരെ സിറിയയില്‍നിന്ന് 20,000 പേരെയാണ് ബ്രിട്ടണ്‍ പുനഃരധിവസിപ്പിച്ചത്. അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് 900 സൈനികരെയാണ് ബ്രിട്ടണ്‍ നിയോഗിച്ചിട്ടുള്ളത്.
ബ്രിട്ടനു പുറമേ ചൈനയും പാക്കിസ്ഥാനും താലീബാനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി അറേബ്യന്‍ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയുമുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാജ്യത്തിന്‍റെ രണ്ടാം വ്യോമസേനാ വിമാനമാണ് കാബൂളിൽനിന്ന് തിരിച്ചത്. 85 പേരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം താജിക്കിസ്താനിലിറങ്ങി. ഇവിടെവച്ച് ഇന്ധനം നിറച്ച ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.