കാശ്മീരിനെയും പാകിസ്താനെയും കുറിച്ച് വിവാദ പരാമർശം നടത്തിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശകരെ പുറത്താക്കണമെന്ന് കോൺഗ്രസ് ഹൈക്കമാന്റ്. സിദ്ദു അടുത്തിടെ ഉപദേശകരായി നിയമിച്ച പ്യാരെ ലാൽ ഗാർഗിനെയും മൽവിന്ദർ മാലിയെയും സ്ഥാനത്തു നിന്നും നീക്കണമെന്നാണ് ഹരീഷ് റാവത്ത് ആവശ്യപ്പെട്ടത്. രണ്ട് ഉപദേശകരെ സിദ്ദു പിരിച്ചുവിട്ടില്ലെങ്കിൽ കോൺഗ്രസ് അക്കാര്യം ചെയ്യുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും കശ്മീരിലെ അനധികൃത താമസക്കാരാണെന്ന് മാലി ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
പ്രസ്താവനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ക്യാമ്പ് കനത്ത പ്രതിഷേധം രേഖപ്പെടുത്തതിനെ തുടർന്നാണ് ഹൈക്കമാന്റ് സിദ്ദുവിനെതിരെ നിലപാട് പ്രഖ്യാപിച്ചത്. ഏത് ക്യാമ്പ് എതിർപ്പ് പ്രകടിപ്പിച്ചു എന്നതല്ല പ്രശ്നമെന്നും പാർട്ടി മൊത്തത്തിൽ ഇത്തരം നിലപാടുകൾക്ക് എതിരാണെന്ന് ഹരീഷ് റാവത്ത് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസിന് കാശ്മീർ പ്രശ്നത്തിൽ കൃത്യമായ നിലപാടുണ്ട്, കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്- ഹരീഷ് റാവത്ത് പറഞ്ഞു. പിസിസി അധ്യക്ഷന്റെ ഉപദേശകരായി പാർട്ടി ആരെയും നിയമിച്ചിട്ടില്ല. രണ്ടു പേരെയും പിരിച്ചുവിടാൻ സിദ്ദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ ബുദ്ധിമുട്ടിലാക്കുന്നവരെ സംരക്ഷിക്കില്ലെന്നും റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് ആയിരിക്കുമോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് റാവത്ത് കൃത്യമായി മറുപടി പറഞ്ഞില്ല. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി ആവർത്തിക്കാനാവില്ലെന്ന് റാവത്ത് പറഞ്ഞു. എല്ലാ പാർട്ടിക്കും ഒരു നിശ്ചിത നടപടിക്രമം ഉണ്ട്. തങ്ങൾ അത് പിന്തുടരും. പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ നേതാവിനെ കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.