കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കൂട്ടം ചേരുന്നതിനും യാത്ര ചെയ്യുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ കഴിഞ്ഞ 101 ദിവസമായി തുടരുന്ന സമരമാണ് കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ഒഴിപ്പിച്ചത്. രാവിലെ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് സമരവേദി ഒഴിപ്പിക്കുകയായിരുന്നു.
കൊറോണ വൈറസ് പിടി മുറുക്കിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് അഭ്യർത്ഥിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ. പി. മീന പറഞ്ഞു. ജനങ്ങള്‍ കൂട്ടമായി നില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശം പാലിക്കാന്‍ ഷഹീന്‍ ബാഗ് സമരത്തിലുള്ളവര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ബലം പ്രയോഗിച്ച് നീക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമരം തുടരുന്ന കാര്യം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ജെസിപി സതേൺ റേഞ്ച് ദേവേഷ് ശ്രീവാസ്തവ പറഞ്ഞു.