കോഴിക്കോട്: നിപ ബാധിച്ച് 12 കാരന്‍ മരണപ്പെട്ട സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഫലപ്രദമായി നേരിടാനുള്ള കര്‍മ്മ പദ്ധതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തിര യോഗത്തില്‍ തന്നെ തയാറാക്കിയതായും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു. ഇന്ന് രാവിലെയോടെ കോഴിക്കോട്ടെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ രണ്ടു യോഗങ്ങള്‍ നടക്കുന്നുണ്ട്. 10 മണിക്ക് ഗസ്റ്റ് ഹൌസിലും 12 മണിക്ക് കലക്ടറേറ്റിലുമാണ് അടിയന്തിര ഉന്നതതല യോഗങ്ങള്‍ ചേരുന്നത്. യോഗങ്ങളില്‍ താനുള്‍പ്പെടെ ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, അഹമദ് ദേവര്‍ കോവില്‍ എന്നിവര്‍ പങ്കെടുക്കുമെന്നും മന്ത്രി റിയാസ് അറിയിച്ചു.
നിപ മൂലം മരണപ്പെട്ട 12 കാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, രക്ഷിതാക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ല എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. കുട്ടിയുടെ പ്രദേശത്തേക്കുള്ള വഴികളും റോഡുകളും പൊലിസ് അടച്ചിട്ടുണ്ട്. 2018 ല്‍ കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചപ്പോഴുണ്ടായ പ്രയാസങ്ങള്‍ രോഗ വ്യാപനം തടയുന്ന കാര്യത്തില്‍ ഇപ്പോഴുണ്ടാവില്ല. കൊവിഡ് ജാഗ്രതയുടെ ഭാഗമായി എല്ലാ സംവിധാനങ്ങളും സുസജ്ജമാണെന്നും യാതൊരുതരത്തിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സുസജ്ജമായ ഒരു ടീമായി പ്രവര്‍ത്തിച്ച് നാം ഈ ഭീഷണിയെ മറികടക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 17 പേരെയാണ് 12 കാരന്റെ മരണവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഇതില്‍ അഞ്ചുപേര്‍ അടുത്ത ബന്ധുക്കളും ബാക്കിയുള്ളവര്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും അയല്‍വാസികളുമടക്കമുള്ളവരാണ്. 2018 ല്‍ കോഴിക്കോട്ടെ ചങ്ങരോത്തുണ്ടായ ആദ്യ നിപ പകര്‍ച്ചയില്‍ നഴ്സ് സൌമ്യയടക്കം 17 പേരാണ് മരണപ്പെട്ടത്. 2019 ല്‍ കൊച്ചിയില്‍ 23 കാരന് നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 12 കാരന്റെ മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് ശേഷം സംസ്കരിക്കും.