ഡല്‍ഹി: സ്വതന്ത്രനായാണ് ജനിച്ചത്, സ്വതന്ത്രനായി ജീവിച്ച്, സ്വതന്ത്രനായി മരിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു. കേന്ദ്രസർക്കാറിന്‍റെ നാനാത്വ വിരുദ്ധ സ്വഭാവമാണ് രാജ്യത്തിന്‍റെ ശത്രു. വൈവിധ്യത്തെ തകര്‍ത്ത് എല്ലാറ്റിനെയും സവിശേഷതകള്‍ ഒന്നുമില്ലാത്ത ഒരച്ചിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യ വിവിധ ഭാഷാ, സംസ്കാരം ഭക്ഷണം, ജാതി , വസ്ത്രധാരണം എന്നിവയുള്ള രാജ്യമാണ്. ഇതിനെ എകീകരിക്കാനാവില്ല. ഈ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഏകത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഒന്നിനെ അംഗീകരിച്ച് മറ്റുള്ളവയെ തള്ളാനല്ല. അത്തരത്തില്‍ ഒരു ഏകീകൃത രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. ഓരോ സംസ്ഥാനത്തിനും അതിന്റേതായ രീതികളുണ്ട്. അതിനെയില്ലാതാക്കാനുള്ള ശ്രമം രാജ്യത്തെ തന്നെ ഇല്ലാതാക്കും - ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ വൈവിധ്യ രഹിതമാക്കാനും ഏതെങ്കിലും ഒരു രീതിയില്‍ കേന്ദ്രീകരിപ്പിച്ചു നിര്‍ത്താനും ശ്രമിക്കുമ്പോള്‍ രാജ്യം ഒരു പാര്‍ട്ടിയിലേക്കും, ഒരു നേതാവിലേക്കും ചുരുങ്ങി പോകും. അതുവഴി ഒരു ജനാധിപത്യ രാജ്യമെന്നതില്‍ നിന്ന് ഇന്ത്യ വെറുമൊരു സ്വോച്ഛാധിപത്യ രാജ്യമായി മാറും. ''ഒരു തികഞ്ഞ ഏകാധിപതിയുടെ കീഴില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്രനായി ജനിച്ചു. അങ്ങനെത്തന്നെ ജീവിക്കുവാനും, മരിക്കുവാനുമാണ് ആഗ്രഹിക്കുന്നത്. വൈവിധ്യ വിരുദ്ധത ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്. ഇത് പ്രചരിപ്പിക്കുന്നത് ബിജെപിയാണെന്നും ചിദംബരം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചരിത്രത്തില്‍ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. ഫുട്ബോള്‍ ചരിത്രത്തില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരും, വ്യോമയാന ചരിത്രത്തിൽനിന്ന് റൈറ്റ് സഹോദരൻമാരുടെ പേരും എടുത്തു മാറ്റുന്നതുപോലെയുമാണ് ഇന്ത്യാ ചരിത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് എടുത്ത് മാറ്റുന്നതെന്നും ചിദംബരം പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ഒരു ജനാധിപത്യ രാജ്യമല്ല' സ്വേച്ഛാധിപത്യ രാജ്യമാണ് എന്ന് പറയുന്ന നിരവധി ചിന്തകരുണ്ട് എന്നും ചിദംബരം അഭിപ്രായപ്പെട്ടു.