കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ചു മരണപ്പെട്ട 12 കാരനുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ടുപേര്‍ക്ക് രോഗലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. രണ്ടുപേരും ആരോഗ്യ പ്രവര്‍ത്തകരാണ്. കുട്ടിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കൊളേജിലേയും ജീവനക്കാരാണിവര്‍. അടുത്ത ഒരാഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 188 പേരാണുള്ളത്. ഇതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ഉള്‍പ്പെടുന്നത്. ഇവരെ പ്രവേശിപ്പിക്കനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് നിപ വാര്‍ഡാക്കി മാറ്റി. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരേയും ഇന്നുതന്നെ ഇവിടെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
മാവൂര്‍ ചാത്തംഗലത്തിനടുത്താണ് മരണപ്പെട്ട കുട്ടിയുടെ വീട്. ഈ പ്രദേശത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കുട്ടിയുടെ രക്ഷിതാക്കള്‍ കുട്ടിക്ക് ചികിത്സ തേടിയ 3 ആശുപത്രികളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ , മലപ്പുറം ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തില്‍ കൊണ്ടുവന്നവര്‍ക്കായി ട്രുനാറ്റ് ടെസ്റ്റ് പരിശോധന നടത്തും. ഇതിനായി പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ദരെ കൊണ്ടുവരും. ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ആരെങ്കിലും പോസിറ്റീവാണെങ്കില്‍ അവര്‍ക്ക് വീണ്ടും കണ്‍ഫര്‍മേറ്റീവ് ടെസ്റ്റ് നടത്തി, 12 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കും. മെഡിക്കല്‍ കോളേജില്‍ നിപ സ്രവ പരിശോധനക്കുള്ള സജ്ജീകരണമൊരുക്കും.
ജനങ്ങള്‍ക്ക് സംശയ നിവാരണം നടത്താനും അടിയന്തിര സഹായം ലഭ്യമാക്കാനുമായി നിപ കോള്‍ സെന്‍റര്‍ തുറന്നു. 0495-2382500, 0495-2382800 എന്നിവയാണ് നമ്പര്‍. കോഴിക്കോട് ഗസ്റ്റ് ഹൌസ് കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഏറ്റവുമധികം രോഗ പകര്‍ച്ചക്ക് സാധ്യതയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ഏറ്റവും പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരെ തന്നെ നിയോഗിക്കാനാണ് തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
.ഇന്നലെ (ശനിയാഴ്ച) യാണ് മരണപ്പെട്ട കുട്ടിയുടെ ലാബ് പരിശോധനാ റിപ്പോര്‍ട്ട് പൂനാ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്. വിവരമറിഞ്ഞയുടനെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനും ഉന്നതതല കൂടിയാലോചനകള്‍ക്കുമായി ആരോഗ്യ വകുപ്പ് അടിയന്തിര രോഗം ചേര്‍ന്നു. തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൌസിലും 12 മണിക്ക് കലക്ടറേറ്റിലും അടിയന്തിര ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗങ്ങളില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമദ് ദേവര്‍ കോവില്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മസതിഷ്ക ജ്വരവും ഛര്‍ദ്ദിയും മൂലം 12 കാരന്‍ മരണപ്പെട്ടത്. പനി വിട്ടുപോകാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍മാര്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇന്നലെ വൈകീട്ട് ലഭിച്ച റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മൂന്ന് ടെസ്റ്റുകളും നിപ പോസിറ്റീവാണ് എന്ന് കണ്ടെത്തിയത്.