തിരുവനന്തപുരം: ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളെ പരിഹസിച്ച് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് പഴയ നേതാക്കളെ കാണലും, കെട്ടിപ്പിടിക്കലും മാത്രമാണ്. ജനങ്ങളുടെ പ്രശനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനോ, അത് പരിഹരിക്കുവനോ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻചാണ്ടിയെയും, ഹരിപ്പാടെത്തി ചെന്നിത്തലയെയും സതീശന്‍ കണ്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് വിജയരാഘവന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വി ഡി സതീശനുമായി നടന്ന ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയാണ് വലുതെന്നും, കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് രണ്ടാമതേ സ്ഥാനമുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് വേദനയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയ കാര്യങ്ങളെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതില്ല. പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനോട് താന്‍ സഹകരിക്കുകയാണെന്നുമാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.
അതോടൊപ്പം, പിണക്കങ്ങളുണ്ടാകുമ്പോള്‍ ഇണക്കത്തിന്‍റെ ശക്തി കൂടുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. മറിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എതിര്‍പ്പുകളുള്ള നേതാക്കളെയെല്ലാം നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്തികൊണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ട്ടിയില്‍ സാധിക്കില്ലെന്ന അഭിപ്രായം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് അനുനയ ശ്രമങ്ങള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായത്.