ബംഗാളിലെ ഭവാനിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോൺഗ്രസ് മത്സരിക്കില്ല. സെപ്റ്റംബർ 30 നാണ് ഉപതെരഞ്ഞെടുപ്പ്. സംസർഖഞ്ച്, ജാങ്കിപൂർ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ. മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
മമതയെ സ്ഥാനാർഥിയായി തൃണമൂൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഭവാനിപൂർ മത്സരിക്കാൻ മമത തെരഞ്ഞെടുത്തത്. ഭവാനിപൂരിൽ നിന്ന് വിജയിച്ച തൃണമൂൽ എംഎൽഎ ശോഭാന്ദേബ് ചതോപാധ്യായ നേരത്തെ രാജിവെച്ചിരുന്നു. മമത സർക്കാറിലെ കൃഷിമന്ത്രിയാണ് ചതോപാധ്യായ. അതേസമയം, ചതോപാധ്യായ കൃഷിമന്ത്രി സ്ഥാനം രാജിവെക്കില്ല. 6 മാസത്തിനുള്ളിൽ മറ്റൊരു മണ്ഡലത്തിൽ നിന്നും ചതോപാധ്യായ ജനവിധി തേടാനാണ് തൃണമുൽ കോൺഗ്രസ് തീരുമാനിച്ചിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയിലെ സുവേന്ദു അധികാരിയോടാണ് മമത ബാനർജി പരാജയപ്പെട്ടത്. തൃണമൂലിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന സുവേന്ദുവിനെ വെല്ലുവിളിച്ചാണ് നന്ദിഗ്രാമിൽ മത്സരിക്കാൻ മമത തീരുമാനിച്ചത്. ജനുവരി 18 ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഭവാനിപൂരിന് പകരം നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. കടുത്ത മത്സരത്തിൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് മമത സുവേന്ദവിനോട് പരാജയപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും മമത തോൽവി ഏറ്റുവാങ്ങി. 2011, 2016 തെരഞ്ഞെടുപ്പുകളിൽ മമത ഭവാനിപൂരിൽ നിന്നാണ് ജയിച്ചത്.