കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുണെ വൈറോളജി ലാബില്‍ പരിശോധിച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്. ഇനി 21 പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 61 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം, നിപ മൂലം മരണപ്പെട്ട കുട്ടിയുടെ ബന്ധുവീട്ടിലെ റമ്പൂട്ടാന്‍ മരത്തിന് സമീപത്തായി വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതും റമ്പൂട്ടാന്‍ സംശയത്തെ ബലപ്പെടുത്തുന്നു.
എന്നാല്‍ നിപ വൈറസിന്‍റെ ഉറവിത്തെ സംബന്ധിച്ച മറ്റ് സാധ്യതകളും മെഡിക്കല്‍ വിദഗ്ദര്‍ ആരായുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആടുകളുടേയും പ്രദേശത്തുള്ള മറ്റു വളര്‍ത്തുമൃഗങ്ങളുടേയും സ്രവ സാമ്പിളുകള്‍ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. മുഹമ്മദ് ഹാഷിമിന്റെ വീടിന് സമീപവും പ്രദേശത്തുമാണ് സാമ്പിള്‍ പരിശോധന നടത്തിയത്. എന്നിരുന്നാലും വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. നിപയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂര്‍ണമായും നിപ മുക്തമായി എന്ന് പറയാന്‍ കഴിയുകയുള്ളൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ മാസം 27 മുതല്‍ കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാത്തംഗലം പ്രദേശത്ത് പനി വന്നവരുടെ കണക്കെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. രോഗം വന്ന സ്ഥലങ്ങളില്‍ വീട് കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ വീടിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.