പാലാ: നര്‍ക്കോട്ടിക്ക് ജിഹാദി പരാമര്‍ശത്തിനെതിരെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. ഇരുനൂറിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്ത മാര്‍ച്ച് പൊലീസ് ബാരിക്കേട് വെച്ച് തടയുകയായിരുന്നു.
ബിഷപ്പിന്‍റെ പ്രസ്താവന സാമുദായിക ഐക്യം തകര്‍ക്കാന്‍ കാരണമാകുമെന്ന് കാണിച്ച് മുസ്ലിം ഐക്യ വേദി കോട്ടയം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ബിഷപ്പിന്‍റെ പ്രസ്താവനയെ ന്യായികരിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സത്യം പറഞ്ഞ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി നിലപാട്.
''ബിഷപ്പിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധി സാമുദായിക, രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്''- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുതെന്ന് മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കിലാണ് പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുവിശേഷം വിദ്വേഷത്തിന്‍റെതല്ല, സ്നേഹത്തിന്‍റെതാണ്. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം - മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മാര്‍ കൂറിലോസ് അഭിനന്ദിച്ചു.
ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.