തിരുവനന്തപുരം: സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സിലബസില്‍ ഗോള്‍വാക്കറെയും, സവര്‍ക്കറെയും ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല. വിദ്യാര്‍ഥികള്‍ എല്ലാം വായിച്ച് വിമര്‍ശനാത്മക നിലപാട് സ്വീകരിക്കണമെന്നും ശശീ തരൂര്‍ പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കാന്‍ താത്പര്യപ്പെടുന്നുള്ളുവെങ്കില്‍ സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്നും ശശീ തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാർഥികൾ വിമർശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. ഗോള്‍വക്കറും, സവര്‍ക്കറും എപ്പോഴാണ് ബുക്ക് എഴുതിയതെന്നും, അവരുടെ കാഴ്ചപ്പാടില്‍ അന്നത്തെ സാമൂഹിക സാഹചര്യം എങ്ങനെയായിരുന്നുവെന്നും മനസിലാക്കാന്‍ ബുക്ക് സഹായിക്കും. കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ ഈ പാഠ പുസ്തകങ്ങൾ തെറ്റായ സന്ദേശം വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അത്തരം സാഹചര്യമുണ്ടാകാതെ നോക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്നും ശശീ തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ നിലപാട് സ്വീകരിക്കുന്നത് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല, അക്കാഡമീഷ്യന്‍ എന്ന രീതിയിലാണെന്നും ശശീ തരൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കാവിവല്‍ക്കരണം സിപിഎം-ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കെ സുധാകരന്‍റെ ആരോപണത്തിന് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല സിലബസുമായി ബന്ധപ്പെട്ട ശശീ തരൂരിന്‍റെ നിലപാട് കോണ്‍ഗ്രസിനെ പ്രതിസന്ധിലാക്കാന്‍ ഇടയുണ്ട്.
അതേസമയം, കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ സിലബസ്സ്, പ്രശ്നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയചിന്ത എന്നാൽ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.