ഇടുക്കിയിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ മൂന്ന് പേർ കാട്ടുതീയിൽ വെന്തുമരിച്ചു. തേനി രാശിങ്കാപുരത്ത് വെച്ചാണ് ഇവർ കാട്ടുതീയിൽപ്പെട്ടത്. മൂന്ന് പേരും ഇടുക്കി പൂപ്പാറയിലെ തോട്ടം തൊഴിലാളികളാണ്.
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ കാട്ടുവഴിയിലൂടെ അതിർത്തി കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. 9 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആറ് പേർക്ക് തീപ്പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന് ഏറെ കഴിഞ്ഞാണ് വിവരം പുറംലോകം അറിയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്താനായത്. തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ പൊലീസിന്റെ നിർദ്ദേശം ലംഘിച്ചാണ് ഇവർ തേനിയിലേക്ക് പോയത്. തമിഴ്നാട്ടുകാരായ ഇവർ കാലങ്ങളായി കേരളത്തിലാണ് താമസം.