സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്‍പന ശാലകള്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാർക്ക് നിർദേശം ലഭിച്ചു. ഇന്നുമുതല്‍ 21 ദിവസം അടച്ചിടാനാണ് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ വില്‍പനയുടെ സാധ്യത പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ്-19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലീവ് പ്രഖ്യാപിക്കുകയും ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി എന്ന ഓര്‍ഡര്‍ ഇറക്കിയിട്ടും ബീവറേജസ് ഓഫീസുകള്‍ക്ക് മാത്രം സർക്കാർ അവധി നൽകിയിരുന്നില്ല.
നേരത്തെ, കേരളം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചിരുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബാറുകള്‍ അതിനു മുൻപേ അടച്ചിരുന്നു. മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയതാണ്. അതും ഇനി നടക്കാൻ സാധ്യതയില്ല.