അപമാനിതനായാണ് പടിയിറക്കമെന്ന് രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. 'കഴിഞ്ഞ രണ്ട് മാസത്തിനിടെ കോൺഗ്രസ് നേതൃത്വം കാരണം ഞാൻ മൂന്ന് തവണയാണ് അപമാനിതനായത്. മുൻപ് രണ്ടുതവണ അവർ പാർട്ടി എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇപ്പോഴിതാ കോൺഗ്രസ് ലെജിസ്‌ളേറ്റീവ് പാർട്ടി യോഗം ചണ്ഡിഗഡിൽ വിളിച്ചിരിക്കുന്നു' എന്നാണ് രാജി സമര്‍പ്പിച്ച ശേഷം അമരീന്ദർ സിംഗ് പറഞ്ഞത്.
ഹൈക്കമാൻഡിനും അമരീന്ദർ സിംഗിനും ഇടയിൽ ഏറെ നാളത്തെ ശീതസമരത്തിനൊടുവിൽ കൂടിയാണ് ഈ രാജി. അമരീന്ദർ സിംഗിനെതിരെ പഞ്ചാബിൽ പടയൊരുക്കം തുടങ്ങിയിട്ട് ഏറെ നാളായി. ഒരു വർഷം മുമ്പ് അമരീന്ദറിനെ മാറ്റാൻ ഹൈക്കമാൻഡ് ആലോചന നടത്തിയിരുന്നു. പഞ്ചാബിൽ അധികാരത്തിൽ വന്ന നാൾ മുതൽ അമരീന്ദർ സിംഗ് സ്വന്തം നിലയ്ക്കാണ് ഭരണം നടത്തിയത്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ പോലും ചെവിക്കൊണ്ടില്ല. നവ്ജോത് സിംഗ് സിദ്ദുവിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. സിദ്ദുവിൻറെ ഭാര്യയ്ക്ക് അമൃത്സർ സീറ്റ് നൽകാൻ തയ്യാറായില്ല. ഇതെല്ലാം ഹൈക്കമാൻഡിനും തലവേദനയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏതായാലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ രാജി പഞ്ചാബ് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്. പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് അധ്യക്ഷ തീരുമാനിക്കട്ടെയെന്നാണ് നിയമസഭ കക്ഷി യോഗത്തിലെ തീരുമാനം. ഡിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതാപ് സിംഗ് ബാജ്‌വ ആണ് കോൺഗ്രസ്സിന് മുന്നിലെ മറ്റൊരു ഉപാധി. മുൻ യൂത്ത് കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ, പാർട്ടി സംസ്ഥാനാധ്യക്ഷൻ എന്നീ പദവികളിലെ പ്രവർത്തനം സാമാന്യം ഭേഭപ്പെട്ടതായിരുന്നു എന്നതാണ് ഇദ്ദേഹത്തിനുള്ള അനുകൂല ഘടകം. മുതിർന്ന കോൺഗ്രസ് നേതാവ് അമ്പിക സോണിയാണ് പരിഗണിയ്ക്കപ്പെടുന്ന മറ്റൊരു പേര്. കോൺഗ്രസ് അദ്ധ്യക്ഷയുമായുള്ള ബന്ധവും ദീർഘമായ പാർലമെന്ററി പ്രവർത്തന പാരമ്പര്യവും ഒക്കെയാണ് അമ്പികാ സോണിയ്ക്കുള്ള അനുകൂല ഘടകങ്ങൾ. ഇതിനെല്ലാം പുറമേ, നിലവിൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിയ്ക്കുന്ന സിദ്ധു തന്നെ അവസാനം മുഖ്യമന്ത്രി പദത്തിലേയ്ക്ക് പരിഗണിയ്ക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന സംസ്ഥാനമാണ് പഞ്ചാബ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിലെ പാളയത്തിൽ പടയും മുഖ്യമന്ത്രിയുടെ രാജിയും.