ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് പറ്റിയ സ്ഥലമല്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഡി.ജി.സി.എ കേന്ദ്രത്തെ അഭിപ്രായം അറിയിച്ചതിന് പിന്നാലെയാണിത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമായിരുന്നു ഡി.ജി.സി.എ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി തേടി കേരളം അടുത്തിടെ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷന്‍ മാപ്പും വ്യോമയാന മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയുടെയും എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയുടെയും അഭിപ്രായം തേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനി ലൂയി ബഗ്ർ നൽകിയ റിപ്പോർട്ട് സമഗ്രമല്ലെന്ന് നേരത്തേതന്നെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, റിപ്പോർട്ടിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, ശബരിമല വിമാനത്താവള പദ്ധതി നടക്കില്ലെന്നും സ്ഥലം അനുയോജ്യമല്ലെന്നുമുള്ള പ്രചാരണം വസ്‌തുതാപരമല്ലെന്ന് പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു. വ്യോമയാനമന്ത്രാലയത്തിനും ബന്ധപ്പെട്ടവർക്കും നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ വിശദീകരണം ചോദിക്കുക സ്വാഭാവികമാണ്. . കണ്ണൂർ വിമാനത്താവള നിർമാണാരംഭഘട്ടത്തിലും ഇതേ രീതിയിലുള്ള സംശയവും നിരീക്ഷണവും ഉന്നയിച്ചിരുന്നു. അവയ്‌ക്കെല്ലാം മറുപടി നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. നിലവിൽ ശബരിമല വിമാനത്താവളം പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും വി. തുളസീദാസ് പറഞ്ഞു.