കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ കാസർകോഡ് ജില്ലക്ക് ഇന്ന് നിർണായകമാണെന്ന് കളക്ടർ സജിത് ബാബു. കാസർകോഡ് ജില്ലയിൽ കോവിഡ്-19 സംശയിക്കുന്ന 77 പരിശോധനാഫലങ്ങൾ ലഭിക്കും. ഈ ഫലം ലഭിച്ചാൽ ജില്ലയിൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നടന്നോ എന്ന് അറിയാനാകും. പരിശോധന ഫലങ്ങളിൽ ഏതാനം പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നതായി കളക്ടർ സജിത് ബാബു പറഞ്ഞു.
ജില്ലയിലെ രണ്ടാമത്തെ കൊവിഡ്-19 കേസിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലമാണ് ഇന്ന് വരാനുള്ളത്. ജില്ലയിൽ 45 പേരാണ് ചികിത്സയിൽ ഉള്ളത്. 44 പേരെ ഒരിക്കൽ കൂടി പരിശോധനക്ക് വിധേയമാക്കും. ഫലം നെഗറ്റീവ് ആയാലും 28 ദിവസം ഹോം ക്വാറന്റൈൻ ആവശ്യമാണ്. ഇവരിൽ 41 പേരും ഗൾഫിൽ നിന്ന് വന്നവരാണ്.
സ്രവ പരിശോധനക്കായി നിരവധി പേർ ആശുപത്രികളിൽ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആവശ്യമില്ലെന്നും കളക്ടർ അറിയിച്ചു. പരിശോധന സംബന്ധിച്ച് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനിയോ ചുമയോ ഉളളവർ അടുത്തുളള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് എത്തേണ്ടത്. ഇവിടെനിന്ന് നിർദ്ദേശിക്കുന്നവർ മാത്രമെ സ്രവ പരിശോധനക്ക് വിധേയരാകേണ്ടതുള്ളു. ജില്ലയിലെ മുൻസിപ്പാലിറ്റിയിലുള്ളവർ ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തേണ്ടത്.
കാസർകോഡേക്ക് ഒരാളും സന്നദ്ധ പ്രവർത്തനത്തിന് വരേണ്ടെന്നും കളക്ടർ അറിയിച്ചു. സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ ആരെങ്കിലും റോഡിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും സജിത് ബാബു വ്യക്തമാക്കി