എൺപത് കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്കും ഗോതമ്പും ലഭ്യമാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ യോഗങ്ങള്‍ വിശദീകരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാധനങ്ങള്‍ ഒന്നിച്ചുവാങ്ങേണ്ടതില്ല, 21 ദിവസവും കടകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയ മന്ത്രി കരാർ തൊഴിലാളികൾക്ക് വേതനം നൽകുമെന്നും വ്യക്തമാക്കി.
കൈകൾ ശുചിയാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ തലത്തിൽ കൊവിഡ് ഹെൽപ്‌ലൈൻ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കില്ലെന്നും പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.