ഡല്‍ഹി: ജനാധിപത്യത്തെകുറിച്ചും, വൈവിധ്യത്തെകുറിച്ചും, സഹിഷ്ണുതയെകുറിച്ചും മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ പഠിപ്പിക്കേണ്ടി വരുന്നത് അത്യന്തം ലജ്ജാവഹമാണെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകത മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സംസാരിച്ചിരുന്നു. അഹിംസയും, സഹിഷ്ണുതയും, വൈവിധ്യവും നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ബൈഡന്‍ സംസാരിച്ചു. മോദി സർക്കാരിന്റെ കാലത്ത് എന്തുകൊണ്ടാണ് ഇങ്ങനെയൊരു അപമാനം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നാണ് കോണ്‍ഗ്രസ് പറഞ്ഞു.
മോദി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെ ഇല്ലാതാക്കണമെന്നുമുള്ള ബൈഡന്‍റെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെയും പ്രസ്താവനയില്‍ കാമ്പുണ്ടെന്നാണ് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും തലവന്മാര്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇന്ത്യയുടെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചത്. അസമില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന കുടിയൊഴിപ്പിക്കല്‍ പ്രവര്‍ത്തികളും പൊലീസ് നടത്തുന്ന അക്രമങ്ങളും രാജ്യാന്തര ശ്രദ്ധ നേടുന്നതിനിടെയാണ് ബൈഡന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.