കൊച്ചി: പുരാവസ്തുതട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പുകേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി വാഗ്ദാനം ചെയ്ത് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചതാണ് മോന്‍സനെതിരായ കേസ്. ഒരുകോടി 72 ലക്ഷം രൂപ തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരന്‍ പറഞ്ഞു. മോന്‍സന്റെ സഹായിയായ ജോഷി എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. 50 ലക്ഷം രൂപ തരാമെന്നുപറഞ്ഞ് 14 കാറുകളും തട്ടിയെടുത്തെന്നും പരാതിയുണ്ട്. ക്രൈംബ്രാഞ്ച് രണ്ടുകേസുകളിലും മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന വിവരം ഡിവൈഎസ്പി ചോര്‍ത്തി നല്‍കിയെന്ന് പരാതിക്കാര്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജ്‌മോഹനാണ് മോന്‍സന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. മോന്‍സനെ സഹായിച്ച പൊലീസുകാര്‍ക്കെതിരെ ഇന്റലിജന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി തീരുമാനിക്കുക.
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്നവകാശപ്പെട്ടിരുന്ന മോൻസൻ മാവുങ്കൽ യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും ലാലി വിൻസന്റിനുമൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നിരുന്നു.