തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഈ അതിവര്‍ഷത്തിനു കാരണമെന്ന് കേന്ദ്ര കലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഓറഞ്ച് അലർട്ട്
ഒക്ടോബർ 4-: പത്തനംതിട്ട, ഇടുക്കി
ഒക്ടോബർ 5: ഇടുക്കി, മലപ്പുറം,
ഒക്ടോബർ 6: കോഴിക്കോട്, തുടങ്ങിയ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനു പിന്നാലെ അറബിക്കടലില്‍ (തമിഴ്നാട് തീരത്ത്) രൂപം കൊണ്ട ചക്രവാതമാണ് അതിശക്തമായ മഴക്ക് കാരണമാകുന്നത്. ഇത് ന്യൂനമര്‍ദ്ദമായി മാറുന്നതോടെ ശക്തമായ മഴ അതിശക്തമായ (Very Heavy Rainfal) മഴയായി മാറുമെന്നാണ് പ്രവചനം.ശനിയാഴ്ച യുണ്ടായ അതിശക്തമായ മഴയില്‍ കോഴിക്കോട്, തൃശൂർ ജില്ലകളില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായി നഗരങ്ങള്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
കോഴിക്കോട്ട് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വ്യാപകമായി വെള്ളം കയറി, തുണിത്തരങ്ങളും മറ്റും ഉപയോഗ ശൂന്യമായി. നഗരത്തോട് ചേര്‍ന്ന ചേവായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. മലയോര പ്രദേശമായ മുക്കം നഗരത്തില്‍ വ്യാപകമായി കടകളില്‍ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകീട്ട് 6.30 ഓടെ തുടങ്ങിയ മഴയില്‍ മാവൂര്‍ റോഡ് ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഒരടിയിലധികം വെള്ളം പൊങ്ങി. തൃശൂർ ജില്ലയിലും വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോട്, പൂവാലിത്തോട് എന്നിവ കരകവിഞ്ഞൊഴുകി. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കിഴക്കുംപാട്ടുകരയില്‍ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. ഞായറാഴ്ചയും പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
.മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക