തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. 105 ദിവസങ്ങളിലേറയായി കിരണ്‍ ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ചക്കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ടതില്ലെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കിരണിന്‍റെ ഭാര്യ വിസ്മയ ടിക്ക് ടോക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും, പഠനത്തില്‍ ശ്രദ്ധിക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കിരണ്‍ വിസ്മയെ ശരീരികമായും, മാനസികമായും നിരന്തരമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ടെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ഭാഗത്തിന്‍റെയും വാദം കേട്ട കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
വിസ്മയയുടെ ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹീക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയായ വിസ്മയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. മരിക്കുന്നതിന് മുന്‍പ് വിസ്മയ ബന്ധുകള്‍ക്കും, സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശങ്ങളാണ് കേസിലെ നിര്‍ണയക തെളിവ്.