ഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ മകള്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍ സിംഗിനെ കാണാനെത്തിയ മൻസൂഖ് മാണ്ഡവ്യക്കെതിരെയാണ് ധമൻ ദീപ് സിംഗ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മന്‍മോഹന്‍ സിംഗിനെ കാണാനെത്തിയ ആരോഗ്യ മന്ത്രി ഫോട്ടോഗ്രാഫറെ കൂട്ടിവന്നതാണ് ധമൻ ദീപ് സിംഗിനെ ചൊടുപ്പിച്ചത്. ഫോട്ടോഗ്രാഫറുമായി വരാൻ തന്‍റെ മാതാപിതാക്കൾ മൃഗശാലക്കുള്ളിലെ മൃഗങ്ങളല്ലെന്നായിരുന്നു ധമൻ ദീപ് സിംഗിന്‍റെ പ്രതികരണം.
മാനസികമായി വളരെ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയൊരു അവസ്ഥയിലാണ് കേന്ദ്രമന്ത്രി അഛനെ സന്ദര്‍ശിക്കാന്‍ ഫോട്ടോഗ്രാഫറെ കൂട്ടിവരുന്നത്. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഫോട്ടോയെടുക്കാനുള്ള സാഹചര്യത്തിലല്ല അദ്ദേഹം ഇപ്പോള്‍ ഉള്ളത്. ഇന്‍ഫക്ഷന്‍റെ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതു തന്നെ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫറെ കൂടെ കൂട്ടരുതെന്ന് അമ്മ പലതവണ മന്ത്രിയോട് പറഞ്ഞതാണ്. അത് കേള്‍ക്കാന്‍ കേന്ദ്ര മന്ത്രി തയ്യാറായില്ല. ഫോട്ടോഗ്രാഫറുമായി വരാൻ ഇത് മൃഗശാലയല്ല. - ധമൻ ദീപ് സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേഹാസ്വാസ്ഥ്യമൂലം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൻമോഹൻ സിങ്ങിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഫ്രോട്ടോഗ്രാഫറുമായെത്തിയത്. കുടുംബക്കാരുടെ എതിര്‍പ്പുകള്‍ മറികടന്നു ഫോട്ടോഗ്രഫറെ കൂടെ പ്രവേശിപ്പിച്ചതിന് മൻസൂഖ് മാണ്ഡവ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.