അമൃത്സര്‍: പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദര്‍ സിംഗിന്‍റെ പ്രഖ്യാപനം. കര്‍ഷക സമരത്തിന് ബിജെപി നേതൃത്വം പരിഹാരം കണ്ടെത്തുകയാണെങ്കില്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയൊരു പാര്‍ട്ടി രൂപികരിക്കും. പഞ്ചാബിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ അവശ്യങ്ങള്‍ക്കു വേണ്ടിയുമാണ് പുതിയ പാര്‍ട്ടി രൂപികരിക്കുന്നത്. അതേസമയം, കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായി ഇടപെടുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ തന്‍റെ പാര്‍ട്ടി തയ്യാറാണ് - അമരീന്ദര്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി അമരീന്ദര്‍ സിംഗ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നായിരുന്നു ആദ്യ പരസ്യ പ്രസ്താവന. പിന്നീട് അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനെയെല്ലാം നിഷേധിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗും അമിത് ഷായും തമ്മില്‍ നടന്ന മൂന്നാംവട്ട ചര്‍ച്ചക്ക് ശേഷമാണ് അമരീന്ദര്‍ സിംഗിന്‍റെ പുതിയ പ്രഖ്യാപനം.