കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിന് തന്നെ പുറത്തുവിടണമെന്ന് മോദിക്ക് ഡോ. ഖഫീല്‍ ഖാന്‍റെ കത്ത്. ശിശുരോഗവിദഗ്ദ്ധനായ അദ്ദേഹം നിലവിൽ മഥുര ജയിലിൽ തടവിലാണ്. ദുർബലമായ ആരോഗ്യ സംവിധാനവും ഡോക്ടർമാരുടെ കുറവും മൂലം ഇന്ത്യ ഒരു മഹാദുരന്തത്തിന്‍റെ വക്കിലാണെന്ന് അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. ഖൊരക്പുരിലെ ആശുപത്രിയില്‍ ശിശുക്കളുടെ കൂട്ടമരണം സംബന്ധിച്ച വിവരം പുറത്തുവിട്ട് സര്‍ക്കാരിന്റെ അപ്രീതിക്കിടയാക്കിയതിനെ തുടര്‍ന്ന് സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട ആളാണ് ഖഫീല്‍ ഖാന്‍.
പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാണ് അദ്ദേഹം മോചനം ആവശ്യപ്പെടുന്നത്. 'എന്റെ പ്രിയപ്പെട്ട രാജ്യം ഈ മാരകമായ വൈറസിനെതിരെ വിജയിക്കുന്നതുവരെ എന്റെ നിയമവിരുദ്ധവും, ഏകപക്ഷീയവും, വഞ്ചനാപരവും, അന്യായവുമായ തടവില്‍ നിന്നും മോചിപ്പിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നത്.
വൈറസ് ബാധ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ, പരിശോധനാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കണമെന്ന് കത്തില്‍ പറയുന്നു.കൊറോണ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ഇന്ത്യ പരിശോധനകള്‍ വർദ്ധിപ്പിക്കണമെന്നും, ഓരോ ജില്ലാതലത്തിലും പുതിയ തീവ്രപരിചരണ വിഭാഗങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശ് പോലീസ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാതിരിക്കാന്‍ പിന്നീട് ദേശീയ സുരക്ഷാ നിയമവും അദ്ദേഹത്തിന്റെ മേല്‍ ചുമത്തിക്കൊണ്ടാണ് യു.പി സര്‍ക്കാര്‍ പ്രതികാരം തുടരുന്നത്.