കൊച്ചി: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കെ. കരുണാകരനും ചെറിയാന്‍ ഫിലിപ്പും തമ്മില്ലുള്ള ആത്മബന്ധത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛനായിരുന്നുവെന്നും, ഒരു മകനോടുള്ള വാത്സല്യമായിരുന്നു ചെറിയാന്‍ ഫിലിപ്പിനോട് അച്ഛനുണ്ടായിരുന്നതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്കിന്‍റെ പൂര്‍ണരൂപം
ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് തിരിച്ചു വരണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനായിരുന്നു. മരിക്കുന്നതിനു തൊട്ട് മുൻപും അച്ഛൻ ചെറിയാനോട് ഇത് ആവശ്യപ്പെട്ടിരുന്നു. അന്നു പറഞ്ഞത് ശ്രീ പിണറായി വിജയനെ വിട്ടു വരാൻ അൽപ്പം ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു. അച്ഛനു ഒരു മകനായിരുന്നു ചെറിയാൻ.
പാർട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ അച്ഛന്റെ അടുത്ത് ചെറിയാൻ എത്തുമായിരുന്നു. വരാൻ വൈകിയാൽ വരുന്നത് വരെ കാത്തിരിക്കും. പാർട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാൻ വന്നു, രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാൽ എന്നേക്കാൾ മുൻപ് ആശുപത്രിയിലേക്ക് എത്തും.
ഞാൻ ഏറ്റവും അധികം വേദനിച്ചതു മുരളിയേട്ടനും ചെറിയാനും തമ്മിൽ മത്സരിച്ചപ്പോൾ ആണ്. അതു കാണാൻ അച്ഛൻ ഇല്ലാതിരുന്നതു നന്നായി എന്ന് വിചാരിച്ചു. എതു പാർട്ടിയിൽ ആയിരുന്നാലും ഒരു ആത്മബന്ധം ചെറിയാനുമായി എന്നും ഉണ്ടായിരുന്നു
മഴക്കെടുതിയില്‍ സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് ചെറിയാന്‍ ഫിലിപ്പ് സിപിഎം വിടുന്നുവെന്ന അഭ്യൂഹം ശക്തിപ്രാപിച്ചത്. ദുരന്ത നിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ ക്യാമ്പുകളില്‍ പോയി കണ്ണുനീര്‍ പൊഴിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പ്രശസ്തമായ നെതര്‍ലാന്‍ഡ് മാതൃകയേയും ചെറിയാന്‍ തള്ളിപ്പറഞ്ഞിരുന്നു. 2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും കുറെ കാര്യങ്ങള്‍ മനസിലായതാണ്. കൂടാതെ നെതര്‍ലാന്‍ഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിക്കുകയും ചെയ്തിരുന്നു . എന്നിട്ടും തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.